നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയുള്ള കുറ്റമൊന്നും അവർ ചെയ്തിട്ടില്ലെന്നും സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മലയാള താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ, അവരെ ഒഴിവാക്കാൻ വേണ്ടി ചെയ്തതാകാമിത്. മികച്ച നടിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത. സിനിമ മേഖലയിൽ സ്ത്രീകൾ ഭാരവാഹികളായി വരട്ടെ. സ്ത്രീകൾക്കു പ്രാധാന്യം നൽകണമെന്നാണ് എന്റെ അഭിപ്രായം. ‘അമ്മ’ സംഘടനയ്ക്കകത്തെ പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമ രംഗത്ത് പരസ്പരം യോജിച്ച് കാര്യങ്ങൾ കൊണ്ടുപോകണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. യോജിപ്പു പാടില്ലെന്ന് ആഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
















