ആകാശം തെളിഞ്ഞതോടെ മത്സ്യമേഖല ഉണർന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ ഇങ്ങനെയായിരുന്നില്ല അവസ്ഥ. കടലിന്റെ മക്കൾക്ക് കഷ്ടകാലമായിരുന്നു. കാലവർഷം ശക്തിപ്രാപിക്കുകയും വള്ളങ്ങൾ കടലിൽ പോകാതിരിക്കുകയും ചെയ്തതോടെ മത്സ്യ ബന്ധനത്തെ ആശ്രയിച്ചിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ കഷ്ടത്തിലായി, വിപണിയിൽ മൽസ്യക്ഷാമവും രൂക്ഷമായി. എന്നാൽ ഈ സമയം മുതലാക്കി ഇറച്ചി കോഴി വ്യാപാരം തകർക്കുകയായിരുന്നു. മത്തി അടക്കമുള്ള മൽസ്യങ്ങൾക്ക് ഈ സമയം കിലോയ്ക്ക് 450 രൂപ വരെയെത്തി. മീൻ വാങ്ങിയാൽ കൈ പൊള്ളുന്നതുകൊണ്ട് പലരും കോഴിയിലേക്ക് മാറി.ഇറച്ചി കിലോയ്ക്ക് 270 രൂപ വരെയെത്തി.പക്ഷേ മഴ മാറി കഴിഞ്ഞ ദിവസം മുതൽ മൽസ്യവിപണി സജീവമായതോടെ കോഴി യിറച്ചിവില ഇടിഞ്ഞു. കിലോയ്ക്ക് 250 രുപയായിരുന്ന ഇറച്ചി ഇന്നലെ 170 രൂപയ്ക്കാണു വിറ്റത്.
എന്നാൽ പല ഇറച്ചിവിൽപ്പനശാലകളിലും തോന്നിയ വിലയിട്ടു വിൽക്കുന്നതായും ആക്ഷേപമുണ്ട്. എന്തായാലും ചാകരയിലെ വില്ലനായ നാടൻ മത്തി അടക്കം സുലഭമായി മീൻവരവ് വിപണിയിൽ കൂടുന്നതോടെ കോഴിയിറച്ചിവില ഇനിയും താഴാനാണുസാധ്യത.
















