കര്‍ണ്ണാടകയിലെ പൂപ്പാടങ്ങള്‍ക്ക് ഇപ്പോള്‍ സൂര്യകാന്തി പ്രഭയാണ്.ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. കണ്ണെത്തുന്നിടത്തെല്ലാം മഞ്ഞ നിറത്തിൽ സൂര്യകാന്തിപ്പൂക്കൾ പൂത്തുലഞ്ഞ് കിടക്കുകയാണ്. ഒരു മഞ്ഞസാഗരമെന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തി ഇല്ല.പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാവുകയാണ്. പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിൽ സൂര്യകാന്തിയുടെ സുഗന്ധം കലരുമ്പോൾ അന്തരീക്ഷം കൂടുതൽ മാദകമായി മാറുന്നു.
സൂര്യകാന്തിപ്പൂക്കളുടെ ഇടയിൽ നിന്ന് ഫോട്ടോ എടുക്കാനും സെൽഫി പകർത്തുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പൂപ്പാടങ്ങൾക്കു നടുവിൽ നിന്ന് ഫോട്ടോ പകർത്തുന്നവരും ഒരുപാടുണ്ട്. തോട്ടങ്ങൾ നോക്കി നടത്തുന്നവർ ചെറിയൊരു തുക ഈടാക്കിയാണ് നിങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.ജൂലൈ മാസത്തിൻ്റെ അവസാന വാരം മുതൽ ഓഗസ്റ്റ് പകുതി വരെയാണ് ഗുണ്ടൽപേട്ടിൽ സൂര്യകാന്തികൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. ഈ സമയത്ത് കാലാവസ്ഥയും വളരെ സുഖകരമായിരിക്കും. അതിനാൽ തന്നെ വീണ്ടുമൊരു പൂക്കാലത്തിന്‍റെ വരവറിയിക്കുന്ന ഗുണ്ടൽപേട്ടിലെ സൂര്യകാന്തിക്കാഴ്‌ച ആസ്വദിക്കാനുള്ള മികച്ച സമയവും ഇതാണ്. ഭക്ഷ്യ എണ്ണയുടെ ഉത്പാദനത്തിനായാണ് സൂര്യകാന്തിപ്പൂക്കൾ കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലിപ്പാടങ്ങളും ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. ഓണപ്പൂക്കളമിടാന്‍ ഈ ചെണ്ടുമല്ലിപ്പൂക്കള്‍ കേരളത്തിലേക്കും എത്തും.ദേശീയപാത വഴി വയനാട് വന്യജീവി സങ്കേതം പിന്നിട്ടാൽ പിന്നെ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതമാണ്. ഇവിടം കഴിഞ്ഞാലാണ് ഗുണ്ടൽപേട്ട് ടൗൺ വരെയുള്ള പ്രദേശത്ത് ദേശീയപാതയ്ക്ക് ഇരുവശവുമുള്ള ഗ്രാമങ്ങളിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.
സൂര്യനെ നോക്കി തല ഉയർത്തി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്‌ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഈ കാഴ്‌ച മനസിനെ അത്രമേൽ ആനന്ദിപ്പിക്കുന്നു. അത്രമേൽ പ്രിയപ്പെട്ട ഓർമ്മയായി ഈ സൂര്യകാന്തിപ്പൂക്കളെ മനസിലേറ്റി മാത്രമേ മനസില്ലാ മനസോടെയാണെങ്കിലും ഇവിടം വിടാനാവൂ.
















