തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കൂടാതെ മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചോര്‍ന്നു കാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സത്യസന്ധമായ വോട്ടര്‍ പട്ടിക തയ്യാറാക്കണം. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാതെ ഭയന്നുകടക്കുകയാണ് സുരേഷ് ഗോപി. ജനാധിപത്യത്തെ സംരക്ഷിക്കാനായി കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെച്ച് അടുത്ത തെരഞ്ഞെടുപ്പിനെ താല്‍പര്യമുണ്ടെങ്കില്‍ നേരിടുകയാണ് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു. വോട്ടര്‍പ്പട്ടികയിലെ ഇത്തരം വലിയ മറിമായം കേരളം ഇതുവരെ കണ്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കോടികള്‍ ഒഴുക്കുന്നുവെന്നും വി ശിവൻകുട്ടി ആരോപിച്ചു.
















