തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമര്‍ശനവും പരിഹാസവും നടത്തിയ മൂന്ന് ബിജെപി നേതാക്കൾക്ക് സസ്‌പെൻഷൻ. ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിന്‍കുമാര്‍, പെരുങ്കടവിള പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.എസ്. ശ്രീരാഗ്,വിഷ്ണു കൈപ്പള്ളി എന്നിവരെയാണ് പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിൽ
പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
യുവമോര്‍ച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ നേതാക്കള്‍ രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനം നടത്തിയിരുന്നത്. ബിജെപിയെ ബിസിനസ് ജനത പാര്‍ട്ടിയാക്കിയെന്ന് ഒബിസി വിപിന്‍കുമാര്‍ വിമര്‍ശിച്ചു. സ്ഥാനം കിട്ടാതായപ്പോള്‍ രാജിവച്ച രാജീവ് ചന്ദ്രശേഖറിന്റെ സംഘടനാസ്‌നേഹം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇന്ന് വന്ന ഇട്ടിക്കണ്ടപ്പന്‍മാരൊക്കെ എന്തടിസ്ഥാനത്തിലാണ് ചുമതലയില്‍ വന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാധാരണ പ്രവര്‍ത്തകര്‍ മറുപടി കൊടുക്കുന്ന ഒരു കാലംവരും.
അന്ന് ബിസിനസ് ചെയ്യാന്‍ വന്നവനും കച്ചവട മാമാങ്കം നിയന്ത്രിക്കുന്നവനും ഒക്കെ മനസ്സിലാക്കും. പക്ഷേ, സംഘടനയാണ് നശിച്ചുപോകുന്നതെന്നും വിപിന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു.തെറ്റ് പറ്റിയത് പാര്‍ട്ടിക്കാണോ അതോ നേതാക്കളുടെ പിടിവാശിയാണോയെന്നായിരുന്നു എസ്.എസ്. ശ്രീരാഗിന്റെ വിമര്‍ശനം. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സജിത്തിനെ ഒഴിവാക്കിയതിലായിരുന്നു പരസ്യവിമര്‍ശനങ്ങള്‍. പാര്‍ട്ടിയെ വളര്‍ത്തിയവരെ പാര്‍ട്ടി മറന്നെന്ന് വിമര്‍ശിച്ച ശ്രീരാഗ്, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാന്‍ ചിഹ്നം നല്‍കിയില്ലെങ്കിലും കുഴപ്പമില്ലെന്നും നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.
















