കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പുതിയ വിവരങ്ങൾ പുറത്ത്. കേസിൽ നിർണായക തെളിവുകൾ ഫോണിൽ നിന്നും കണ്ടെത്തി. യുവതി ആൺസുഹൃത്ത് റമീസിന് അയച്ച വാട്ട്സ്ആപ്പ് ചാറ്റുകൾ കണ്ടെടുത്തു.
ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങിമരിക്കുന്നതിനു മുൻപുള്ള ഒരാഴ്ചയോളം യുവതി അയച്ച വാട്സാപ് ചാറ്റുകൾ സുഹൃത്ത് റമീസിന്റെ ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇതിനു പുറമെ ഇരുവരും ഒന്നിച്ചുള്ള ഒട്ടേറെ ദൃശ്യങ്ങളും ഫോണിലുണ്ട്. ഫോണിന്റെ പരിശോധന പൂർത്തിയാക്കി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. റമീസിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയുണ്ടായ ചോദ്യം ചെയ്യലിൽ ഈ ചാറ്റുകളും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പുമായിരുന്നു പൊലീസ് അടിസ്ഥാനമാക്കിയത്.
റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസി (24)ന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, റമീസിന്റെ കുടുംബാംഗങ്ങൾക്കും ആത്മഹത്യാ കുറിപ്പിൽ യുവതി പരാമർശിച്ചിരിക്കുന്ന സുഹൃത്തിനും കേസിലുള്ള പങ്ക് പരിശോധിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇവരെ പ്രതി ചേർക്കുക. ഉടൻ തന്നെ ഇവരെ ചോദ്യം ചെയ്യും.
തന്നെ റമീസിന്റെ വീട്ടിൽ പൂട്ടിയിട്ടതും മതംമാറ്റത്തിനു വിധേയമാക്കാൻ മർദിച്ചതും അടക്കമുള്ള കാര്യങ്ങൾ ആത്മഹത്യ കുറിപ്പിൽ യുവതി വിവരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് അന്വേഷണസംഘത്തിന് റമീസിന്റെ ഫോണിൽനിന്നു ലഭിച്ചിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയാണ് യുവതിയുടെ അമ്മയും സഹോദരനും മൊഴി നൽകിയിരിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെയും റമീസിന്റെ സുഹൃത്തിനേയും ചോദ്യം ചെയ്യുക. യുവതിയുെട ഫോണിൽ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു നിർബന്ധിച്ചതിനാലും ഇതിന്റെ പേരിൽ ചതിക്കപ്പെട്ടതിനാലുമാണ് ജീവനൊടുക്കുന്നതെന്ന് യുവതി ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. നിലവിൽ ആത്മഹത്യ പ്രേരണ, മർദനം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്.
മതംമാറ്റവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉൾപ്പെടുത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. ജീവനൊടുക്കുന്നതിനു തൊട്ടുമുൻപുള്ള വ്യാഴാഴ്ച വരെയാണ് യുവതിയുമായി റമീസ് ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. അതിനു മുമ്പുള്ള ഞായറാഴ്ച റമീസിന്റെ വീട്ടിലെത്തിച്ച് മർദിക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്ത കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിലെ ചാറ്റുകളിലുണ്ട്.
എന്നാൽ യുവതിയുടെ ഫോൺ കോളുകൾ റമീസ് അറ്റന്റ് ചെയ്തിരുന്നില്ല. ഇങ്ങനെയായാൽ താൻ ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞതും മരിച്ചു കൊള്ളാൻ റമീസ് പറഞ്ഞെന്നും വിവരമുണ്ട്. ഇതിനു ശേഷം റമീസ് യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ചാറ്റുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ റമീസ് സമ്മതിച്ചതായാണ് സൂചന.
കസ്റ്റഡിയിൽ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.റമീസ് അറസ്റ്റിലായതിനു പിന്നാലെ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ട മാതാപിതാക്കൾ അടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിൽ തന്നെയുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതായി വിവരമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.
ഇവരെയും ആത്മഹത്യ കുറിപ്പിൽ യുവതി സൂചിപ്പിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും കേസിൽ ഇവരുടെ പങ്ക് തീരുമാനിക്കുക. തന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ സുഹൃത്ത് പിന്തിരിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ പേര് പരാമർശിച്ചു കൊണ്ടു തന്നെ യുവതി ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
















