ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ രാവിലെയാണ് നറുക്കെടുപ്പ്. 27,000 ത്തിലേറെ പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ കാത്തിരിപ്പ് പട്ടികയിൽ ഇടം പിടിച്ചവർക്ക് ഇത്തവണ മുൻഗണന ലഭിക്കും.
ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യാനുപാതികമായാണ് ഹജ്ജ് ക്വാട്ട നിശ്ചയിച്ചത്. അപേക്ഷകര്‍ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകള്‍ അപേക്ഷകര്‍ അധികമുള്ളയിടങ്ങളിലേക്ക് ക്രമീകരിക്കും. ഇതുപ്രകാരം കേരളത്തിന്റെ സീറ്റുകള്‍ ഗണ്യമായി കൂടാന്‍ സാധ്യതയുണ്ട്. ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ ഹജ്ജ് അപേക്ഷകളാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. 1,22,000ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കാൻ സാധ്യത. അവസാന ലിസ്റ്റ് പുറത്തിറക്കുന്നതിനാണ് ഓൺലൈൻ വഴി നറുക്കെടുപ്പ് പൂർത്തിയാക്കുന്നത്. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നറുക്കെടുപ്പ് തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ കാത്തിരിപ്പ് പട്ടികയിലുള്ളവർക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, വിത്തൗട്ട് മഹ്‌റം വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്. അവസരം ലഭിക്കുന്നവർ 1,52,300 രൂപ ആഗസ്റ്റ് 20നകം ഹജ്ജിന്റെ ആദ്യ ഗഡുവായി അടക്കേണ്ടി വരും. നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് അവസാന ലിസ്റ്റ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.
















