വോട്ടുചേര്‍ക്കല്‍, ഇരട്ടവോട്ട് വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാർ ശ്രമമാണ് കള്ളവോട്ട് ആരോപണം. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും വോട്ടർപട്ടിക ശുചീകരിക്കുന്നതിന് കൃത്യമായ രീതിയുണ്ട്. പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര കൊല്ലം കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരോ നാടകങ്ങൾ ഉണ്ടാകും. പരാതിയുള്ളവർക്ക് കോടതിയെയും സമീപിക്കാം. വിഷയത്തിന്റെ മെറിറ്റിലേക്ക് താൻ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു ക്രമവിരുദ്ധതയും എനിക്ക് ഇതിൽ കാണുന്നില്ലെന്നും രാജീവ് പറഞ്ഞു.
ആരോ എന്തോ മുമ്പിൽ വെച്ചത് കണ്ട് മാധ്യമങ്ങൾ കൺക്ലൂഡ് ചെയ്യരുതെന്നും രാജീവ് പറഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വേണം വാർത്ത കൊടുക്കാൻ. ഇതുവരെ ഉയർന്ന ആരോപണങ്ങളുടെ എല്ലാം മുനയൊടിഞ്ഞു. സുരേഷ് ഗോപി വ്യാജ സത്യം മൂലം നൽകിയില്ലെങ്കിൽ കോടതിയിൽ പോകണം. തീരുമാനമെടുക്കേണ്ടത് കോടതിയും ഇലക്ഷൻ കമ്മീഷനുമാണ്. സുരേഷ് ഗോപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് സുരേഷ് ഗോപിയോട് പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















