വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കാകും ഗ്രേസ് മാർക്ക് നൽകുക. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്‌ചയിൽ ഒരു പിരീഡ് മാറ്റിവയ്‌ക്കും.
വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്‌തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദിവസവും കുട്ടികൾ പത്രം വായിക്കുന്നത് ഉറപ്പാക്കൽ, വായനയ്ക്ക് പ്രത്യേക പീരിയഡ്, പത്രവാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പ് തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ വേണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പുവരുത്തുന്നതിനായി അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്‌തകങ്ങളിൽ ഇതിനുവേണ്ട നിർദേശങ്ങൾ കൂടി ചേർക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികമേഖലയിൽ മികവ് കാട്ടുന്നവർക്കും എൻഎസ്എസിലും എൻസിസിയിലും മികവ് കാട്ടുന്നവർക്കും നിലവില്‍ ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. ഇതേ മാതൃകയിലായിരിക്കും വായനയ്ക്കും ഗ്രേസ് മാർക്ക് നൽകാനുള്ള സര്‍ക്കാരിൻ്റെ തീരുമാനം. കുട്ടികൾ വായനാ ശീലം വളര്‍ത്തുകയും, പത്രമാധ്യമങ്ങളുടെയും പാഠ്യഭാഗത്തിനു പുറത്തുള്ള പുസ്‌തകങ്ങളുടെ വായനയിലൂടെയും കുട്ടികളില്‍ സാമൂഹിക ബോധം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാരിൻ്റെ ലക്ഷ്യം.
സ്‌കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്‌തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















