ന്യൂഡൽഹി: ഡൽഹിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ആഘോഷത്തിനിടെ അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് വിവരം പുറത്തുപറഞ്ഞാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ശുചിമുറിയിൽ കൊണ്ടുപോയാണ് സുഹൃത്തടക്കം നാല് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 24 വയസ്സുകാരിയായ യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.
ആൺസുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിലേക്ക് പാർട്ടിയിൽ പങ്കെടുക്കാനായി പോയത്. പാർട്ടിക്കിടെയാണ് മറ്റ് മൂന്നു പേരെയും യുവതി കണ്ടുമുട്ടിയത്. ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് മർദിച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ ചേർന്ന് യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ടിട്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ വിവരം അറിയിച്ചു.
















