പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് വി.പി. ഷമീറിനെ (40) പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടു പോയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോചനദ്രവ്യമായി സംഘം ഒന്നരക്കോടി രൂപയോളം രൂപയാണ് ആവശ്യപ്പെട്ടത്.
ഷമീറിനെയും, പ്രതികളായ നാലു പേരേയും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലം ജില്ലയിലെ അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ടു പോയവർ മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാർ പൊലീസിനു മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് കാറിലെത്തിയ സംഘം വട്ടിപ്പറമ്പൻ ഷമീറിനെ തട്ടിക്കൊണ്ടു പോയത്. വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ വഴിയിൽ വച്ച് കാറിടിച്ചു തെറിപ്പിച്ച് ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിൽ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീർ ബഹളം വയ്ക്കുന്നതും കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞദിവസം രാത്രിയും ഇന്നലെ പകലും പാണ്ടിക്കാട്ടെ വീട്ടിലെത്തി ഭാര്യയുടെയും മറ്റും മൊഴി ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥും സ്ഥലത്തെത്തിയിരുന്നു.
ദുബായിൽ കൂട്ടുസംരംഭമായി ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. 60ഓളം ഫാർമസികളും 3 റസ്റ്ററന്റുകളും ഇവരുടെ കീഴിലുണ്ട്. മുൻ പാർട്ണർമാരുമായുള്ള സാമ്പത്തിക ഇടപാടുകളും അതിനെത്തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാൻ ഇരിക്കുകയായിരുന്നു.
















