ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ഭരണകൂടം രക്ഷാപ്രവർത്തനം തുടങ്ങി. രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് തിരിച്ചു. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് നാശനഷ്ടം കൂടുതലും റിപ്പോർട്ട് ചെയ്തത്.
കിഷ്ത്വാർ കലക്ടർ പങ്കജ് കുമാർ ശർമയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ‘‘ചോസിതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്ഫോടനമുണ്ടായിട്ടുണ്ട്. ഭരണകൂടം രക്ഷാപ്രവർത്തനം തുടങ്ങി. രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിലയിരുത്തലും ആവശ്യമായ രക്ഷാ, മെഡിക്കൽ നടപടികൾ കൈക്കൊണ്ടു വരികയാണ്. എന്റെ ഓഫിസിലേക്ക് നിരന്തരം വിവരങ്ങളെത്തുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകും.’’–ജിതേന്ദ്ര സിങ് എക്സിൽ അറിയിച്ചു.
Cloudburst hits Chositi, #Kishtwar. Administration swings into action; rescue team heads to site. Union Minister @DrJitendraSingh speaks to DC Pankaj Kumar Sharma & LoP @Sunil_SharmaBJP , says damage assessment, rescue & medical aid underway; all help to be provided.@dckishtwar pic.twitter.com/v7ajZyzWyG
— Akashvani News Jammu (@radionews_jammu) August 14, 2025
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ സിവിൽ, പൊലീസ്, സൈന്യം, ദേശീയ–സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ എന്നിവർക്ക് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. പ്രദേശത്തുനിന്ന് തീർഥാടകരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
















