യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. അമേരിക്കയിലെ അലാസ്കയിലായിരുന്നു ട്രംപ് – പുടിൻ കൂടിക്കാഴ്ച്ച.
മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയിൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്.
പല കാര്യങ്ങളിലും ധാരണയായെന്നും ഇതിന്റെയെല്ലാം അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിനുശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുക്രെയിൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിൻ പറഞ്ഞു. സെലൻസ്‌കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം, ധാരണയായ കാര്യങ്ങൾ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നൽകിയിട്ടില്ല.
അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടന്ന ചർച്ചയിൽ ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡ്മിർ പുടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നേരത്തെ ട്രംപും വ്ലാഡിമിർ പുട്ടിനും അടച്ചിട്ട മുറിയിൽ ഒറ്റയ്‌ക്ക് ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുടിനും തമ്മിലുള്ള ചർച്ച നടത്തിയത്.
















