ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. 21 വരെ പൂജകൾ ഉണ്ടാകും.
ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകരും വെർച്വൽ ക്യൂ ബുക്കു ചെയ്യണം. സന്നിധാനത്തും പമ്പയിലും ശക്തമായ മഴ തുടരുകയാണ്.നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീർഥാടകർ പമ്പാ സ്നാനത്തിനു നദിയിലേക്ക് ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നട തുറന്ന് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് തീർഥാടകരെ പടി കയറാൻ അനുവദിച്ചത്.
ചിങ്ങമാസ പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നെയ്യഭിഷേകം തുടങ്ങും. അതിനു ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിക്കും. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റും ഇരുന്നു സഹസ്രനാമം ചൊല്ലി അർച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെ അയ്യപ്പ സന്നിധിയിൽ ഓണ സദ്യ ഉണ്ടാകും.
പുതിയ തന്ത്രി
അയ്യപ്പ സന്നിധിയിൽ ഒരുവർഷത്തെ താന്ത്രിക നിയോഗവുമായി കണ്ഠര് മഹേഷ് മോഹനര് മലകയറി എത്തി. വൈകിട്ട് നട തുറന്നത് മഹേഷിന്റെ സാന്നിധ്യത്തിലായിരുന്നു. 2015ൽ ആണ് മഹേഷ് മോഹനര് തന്ത്രിയുടെ പൂർണ ചുമതല ഏറ്റെടുത്തത്. താഴമൺ മഠത്തിലെ അംഗങ്ങൾ ചേർന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒന്നിടയിട്ട വർഷങ്ങളിൽ തന്ത്രി മാറി വരും. കർക്കടകമാസ പൂജയും നിറപുത്തരിയും പൂർത്തിയാക്കി കണ്ഠര് രാജീവരും കണ്ഠര് ബ്രഹ്മദത്തനും പടിയിറങ്ങിയ ശേഷമാണ് മഹേഷിന്റെ ഊഴം എത്തിയത്.
















