ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസം. മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങള്‍. ഇന്ന് കര്‍ഷക ദിനം കൂടിയാണ്. അതുപോലെ മലയാള വർഷാരംഭവും.
ചിങ്ങം എന്നും മലയാളികളുടെ പ്രിയമാസമാണ്. തിരിമുറിയാതെ മഴപെയ്‌തിരുന്ന കര്‍ക്കടകത്തിലുള്ള ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്താണ് ചിങ്ങം. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ഈ മാസത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ . ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും.
മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്നിന്‍ കതിര്‍ കൊയ്‌ത് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമൃദ്ധിയുടെ മാസം. പണ്ടുകാലങ്ങളിലൊക്കെ സ്വര്‍ണവര്‍ണ ശോഭയോടെ വിളഞ്ഞു കിടക്കുന്ന പാടങ്ങളാല്‍ സമൃദ്ധമായിരുന്നു നമ്മുടെ കേരളം.
ചിങ്ങമെന്നാല്‍ ഓണമെന്നാണ് പലരുടെയും ഉള്ളില്‍. അത്തം മുതല്‍ തിരുവോണം വരെ മലയാളികളുടെ മുറ്റത്ത് ആഘോഷമാണ്. ഓണപൂക്കളവും സദ്യയും ഓണക്കളികളുമെല്ലാം മലയാളികളുടെ ഉള്ളം നിറയ്ക്കാറുണ്ട്. അങ്ങനെ ഓരോ ഹൃദയത്തിലും നവോന്മേഷത്തിന്‍റെ പൂമ്പൊടി വിതറികൊണ്ട് ചിങ്ങമാസം അവസാനിക്കുന്നതിന്‍റെ പത്തുദിവസം മുന്‍പാണ് ഇക്കുറി തിരുവോണമെത്തുന്നത്.
പ്രകൃതിയുടെ ഊഷ്‌മളതയിലേക്ക് കടന്നു വരുന്ന ഓണത്തിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ വികാരങ്ങളുണ്ട്. ഓര്‍മ്മകളുണ്ട്. നെഞ്ച് നിറയ്ക്കുന്ന സന്തോഷമുണ്ട്. ഓരോ മനുഷ്യനും ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് ചിങ്ങമാസം.
















