കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ പി.പി ദിവ്യ നടത്തിയ കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. പരാതി നൽകി ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുക്കാതെ അന്വേഷണം ഉന്നത ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്.
പി.പി ദിവ്യ ബെനാമി കമ്പനി രൂപവത്കരിച്ചതും വഴിവിട്ട് കോടികളുടെ കരാര്‍ നല്‍കിയതിന്റെയും ദിവ്യയുടെ ഭര്‍ത്താവിന്റെ പേരില്‍ ഉള്‍പ്പെടെ ബെനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെയും രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി ആറുമാസം പിന്നിട്ടിട്ടും പരാതിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. എന്നാൽ ഈ വിഷയത്തിന്റെ ഗൗരവവും അഴിമതിയുടെ വ്യാപ്തിയും കണക്കിലെടുത്തുകൊണ്ടാണ് തെളിവുകള്‍ സഹിതം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും പിപി ദിവ്യയുടെയും ചില ഉന്നത സിപിഎം നേതാക്കളുടെയും അഴിമതിയുടെ മുഖം തുറന്നുകാട്ടുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
പാര്‍ട്ടി തീരുമാനമനുസരിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും ഈ വിഷയത്തില്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഒരു പരാതിയില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമം പോലും സ്വീകരിച്ചിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.
STORY HIGHLIGHT: pp divya corruption allegations
















