തിരുവനന്തപുരം: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഗവേഷകവിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി പരാതി നൽകിയത്.
ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
















