ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ട് ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റംലത്തിനെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്.
അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. കാൽ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലും കണ്ടെത്തി. വീട്ടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി. ഇതെല്ലാം കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
അമ്പലപ്പുഴ പൊലിസും ഫൊറന്‍സിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരില്‍ ആരെങ്കിലോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റംലത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കും. ഇതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചുള്ള പരിശോധനയിലാണ് പൊലീസ്. റംലത്തിന്‍റെ ആഭരണങ്ങളോ, പണമോ നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
















