തൃശൂർ: ദേശീയപാത 544ൽ ചാലക്കുടി, മുരിങ്ങൂർ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാള വഴിയാണ് തിരിച്ച് വിടുന്നത്. പോട്ട, കൊമ്പൊടിഞ്ഞാമക്കൽ, അഷ്ടമിച്ചിറ വഴി എറണാകുളത്തേക്ക് പോകാൻ പൊലീസ് നിർദ്ദേശം. വെള്ളിയാഴ്ച ഗതാഗതക്കുരുക്ക് 18 മണിക്കൂർ വരെ നീണ്ടിരുന്നു.
വാഹനങ്ങൾ നിയന്ത്രിക്കാൻ ആമ്പല്ലൂരിലും ചാലക്കുടിയിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു. വലിയ വാഹനങ്ങൾ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്. മുരിങ്ങൂർ പാലം കയറുന്നതിനുമുൻപ് കാടുകുറ്റി അത്താണി വഴി എയർപോർട്ട് ജംക്‌ഷനു മുന്നിലുള്ള സിഗ്നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്.
വലിയ വാഹനങ്ങൾ മുരിങ്ങൂർ പാലം വഴി കടത്തി വിടുന്നു. ചാലക്കുടി പോട്ട പാലത്തിനു മുൻപും പൊലീസുകാരെ വിന്യസിച്ചു. ദേശീയപാത 544ൽ തൃശൂർ – എറണാകുളം ദിശയിൽ 12 കിലോമീറ്റർ ദൂരം യാത്രക്കാർ ഗതാഗതക്കുരുക്കിൽപെട്ടത് വെള്ളിയാഴ്ച രാത്രി മുതൽ 18 മണിക്കൂറാണ്. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം നടക്കുകയാണ്. അടിപ്പാതകൾ പണിയുമ്പോൾ വാഹനങ്ങൾ കടത്തിവിടാനായി സജ്ജമാക്കിയ ബദൽ റോഡുകൾ പൊളിഞ്ഞു പാളീസായി കുഴികൾ നിറഞ്ഞതിനാൽ ഇഴഞ്ഞു നീങ്ങാൻ പോലും കഴിയാത്തവിധമാണ് വെള്ളിയാഴ്ച രാത്രി വാഹനങ്ങൾ കുടുങ്ങിയത്.
മുരിങ്ങൂരിൽ രാത്രി 9 മണിയോടെ, തടി കയറ്റിയ ലോറി മറിഞ്ഞതോടെയാണ് കുരുക്ക് ആരംഭിച്ചത്. ഉടൻതന്നെ ലോറി മാറ്റിയെങ്കിലും കുരുക്ക് തുടരുകയായിരുന്നു. എൻഎച്ച് 544നു പുറമെ ദേശീയപാത 66ലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തൃശൂർ–എറണാകുളം ജില്ലാ അതിർത്തിയായ കോട്ടപ്പുറം – മൂത്തകുന്നം ഭാഗത്ത് ഒരു കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും കുരുക്കിൽപെട്ടു റോഡിൽ ക്യൂവിലാണ്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു. കനത്ത മഴയിൽ റോഡിലെ വെള്ളക്കെട്ടും ദേശീയപാത നിർമാണ സ്ഥലത്തെ മറ്റു തടസ്സങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
















