ബിജാപ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപ്പുര്‍ ജില്ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഡിആര്‍ജി സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ വെച്ച് ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
ദിനേഷ് നാഗ് ആണ് കൊല്ലപ്പെട്ട ജവാനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മൂന്ന് സൈനികര്‍ക്കും സംഭവസ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയെന്നും ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഛത്തീസ്ഗഡ് പോലീസിന്റെ ഒരു പ്രത്യേക നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലെ അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളിലാണ് ഇവരെ പലപ്പോഴും വിന്യസിക്കാറുള്ളത്.
















