യുഎഇയിൽ അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശവുമായി പോലീസ്. കുട്ടികളെ സ്കൂളിൽ നേരിട്ട് എത്തിക്കുന്ന ചില രക്ഷിതാക്കളും സ്വകാര്യ ഡ്രൈവർമാരും ഗതാഗത നിയമം പാലിക്കുന്നില്ലെന്നാണ് മുൻകാല അനുഭവമെന്നും സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
സ്കൂൾ ബസിന് അനുവദിച്ച പാർക്കിങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ. സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണം. കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണം. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. ഡ്രൈവർമാർ ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കണം. ആശയവിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം. കൂടുതൽ കുട്ടികളെ ബസിൽ കയറ്റരുത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്. നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികൾ എത്തി എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. സ്കൂൾ ബസുകൾ ഗതാഗതത്തിനു ശീതികരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം. ബസിൽ എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടാകണം. സ്കൂൾ ബസിന്റെ നിറം മഞ്ഞയായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണം. ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം.
STORY HIGHLIGHT: uae police release safety guidelines school
















