ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദർശനത്തിന് തുടക്കം. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വാങ് യി കൂടിക്കാഴ്ച നടത്തും. 2022 ഏപ്രിലിൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിൽ മോദിയുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതിർത്തി ചർച്ചകൾക്കായുള്ള പ്രത്യേക പ്രതിനിധികളായി വാങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ അതിർത്തി സംഘർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ഡോവൽ ചർച്ചകൾക്കായി ചൈനയിലേക്ക് പോയിരുന്നു. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയതിന് ശേഷമുള്ള ഒരു ചൈനീസ് മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിലേക്ക് പോകുന്നത്.
തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയ വാങ് യി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ചർച്ചനടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ ജയശങ്കർ പറഞ്ഞിരുന്നു.
















