തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശാനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യത മഴയെ സ്വാധീനിക്കാം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. നാളെ കൂടി വടക്കന്‍ കേരളത്തില്‍ മഴ ഉണ്ടാകും. അതിന് ശേഷം മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
















