എറണാകുളം: പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്. കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും.
പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. ‘നിന്നെയും മക്കളെയും ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഭീഷണി. കച്ചവടത്തിനായാണ് ആശ പണം വാങ്ങിയത്. മുതലും പലിശയും നൽകിയിട്ടും ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ല’’ എന്ന് ആശയുടെ കുടുംബം പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷവും ഭീഷണി തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു. പണമിടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് തേടും.
കോട്ടുവള്ളി സ്വദേശിയായ ദമ്പതികളില്‍ നിന്നാണ് ഇവര്‍ 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ ഇവര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തി. എങ്കിലും ഇതിന് വഴങ്ങിയില്ലെന്നാണ് വിവരം. ഇതിനു പിന്നാലെ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് ആശയെ കോട്ടുവള്ളിയിലെ വീട്ടിൽനിന്നു കാണാതായത്. പിന്നീട് സമീപത്തു പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശ ബെന്നിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.
















