സൗജന്യ ഭക്ഷ്യധാന്യങ്ങൾ പോലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത റേഷൻ കാർഡ് ഉടമകളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. ആദായനികുതി വകുപ്പ് (നികുതിദായകർ), കോർപ്പറേറ്റ് കാര്യ മന്ത്രാലയം (ഡയറക്ടർമാർ), റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (ഫോർ വീലർ ഉടമകൾ) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഡാറ്റാബേസുകളുമായി റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ ഒത്തുനോക്കിയാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പുതിയ പട്ടിക പുറത്തിറക്കിയത്.
ക്രോസ്-വെരിഫിക്കേഷൻ നടത്തിയതിൽ, 94.71 ലക്ഷം റേഷൻ കാർഡ് ഉടമകൾ നികുതിദായകരാണെന്നും 17.51 ലക്ഷം പേർ ഫോർ വീലർ ഉടമകളാണെന്നും 5.31 ലക്ഷം റേഷൻ കാർഡ് ഉടമകൾ കമ്പനികളിൽ ഡയറക്ടർമാരാണെന്നും വകുപ്പ് കണ്ടെത്തി. ഏകദേശം 1.17 കോടി റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷന് അർഹതയുണ്ടായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 30-നകം ആവശ്യമായ ഫീൽഡ് വെരിഫിക്കേഷൻ നടത്താനും യോഗ്യതയില്ലാത്ത റേഷൻ കാർഡ് ഉടമകളെ നീക്കം ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
















