ആരാധകരും വിമർശകരും ഒരുപോലെയുള്ള താരമാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തെരുവുനായ വിഷയത്തിൽ താരം സ്വീകരിക്കുന്ന സമീപനമാണ് വിമർശകരുടെ എണ്ണം കൂട്ടാൻ പ്രധാന കാരണം. ഇപ്പോഴിതാ ഈ അടുത്ത് വന്നതായ സുപ്രീം കോടതി ഉത്തരവിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. കോടതി ഉത്തരവ് എന്നെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്‍തുവെന്നും തെരുവുനായകൾ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടതെന്നും രഞ്ജിനി പറഞ്ഞു. ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.
രഞ്ജിനി പറയുന്നതിങ്ങനെ…
സുപ്രീംകോടതി ഉത്തരവ് എന്നെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്‍തു. സത്യം തന്നെയാണ്, ഇന്ത്യയിൽ ധാരാളം തെരുവുനായകൾ ഉണ്ട്. ഇവയിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ള ആളുകൾ കുറേയുണ്ട്. അവരിൽ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും വരുമ്പോൾ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകൾ വന്നു. ഇതൊന്നും ലോജിക്കലോ ലീഗലോ ആയ കാര്യമല്ല.
എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ നമ്മൾ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. എന്നിരുന്നാലും സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ ഒരു സമയത്ത് ഈ വിധി വന്നപ്പോൾ എല്ലാവരും നിയമങ്ങൾ പാലിക്കുന്നുണ്ടോ? അവർ തന്നെ നിയമങ്ങൾ പാലിക്കാതിരുന്നാലോ?. ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു. മൃഗങ്ങളും അതിൽ ഉൾപ്പെടും. പത്ത് ലക്ഷത്തോളം തെരുവുനായകൾ രാജ്യത്ത് ഉണ്ടെന്നാണ് പറയുന്നത്. അത് ഏത് സർവേയുടെ ബേസിൽ ആണെന്ന് അറിയില്ല. ഈ അടുത്തൊന്നും സർവേ നടന്നിട്ടില്ല.
തെരുവുനായകൾ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണർഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കൺട്രോൾ ചെയ്യണം. നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷ നൽകണം. ആനിമൽ വെൽഫെയറിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അർത്ഥമില്ല. എന്റെ വീട്ടിലുള്ളവരും രാത്രി വടി കയ്യിൽ കരുതാറുണ്ട്.
ഇത് എല്ലാവരുടേയും പ്രശ്‍നമാണ്. പല കാരണങ്ങൾ മൂലം നമ്മുടെ രാജ്യത്ത് ആളുകൾ മരിക്കുന്നുണ്ട്. തെരുവുനായകളുടെ പ്രശ്‍നത്തിന് ചെയ്‍തതുപോലെയാണോ ആ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത്? നിയമങ്ങൾ പിന്തുടരുകയാണ് ജഡ്ജിമാർ ചെയ്യേണ്ടത്. ഒരു രാജ്യം നല്ലരീതിയിൽ അറിയപ്പെടുന്നത് അവിടുത്തെ മൃഗങ്ങളെ അവർ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്ന രീതിയിലാണ്. മനുഷ്യർക്കു വേണ്ടിയെന്ന് പറഞ്ഞ് മണ്ടത്തരം ചെയ്യരുത്.
content highlight: Ranjini Haridas
















