തിരുവനന്തപുരം: ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം.
















