ഐഫോൺ നിർമ്മാണത്തിൽ ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഐഫോൺ 17 സീരീസിലെ നാല് മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നും ഇത് അമേരിക്കൻ വിപണിയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെ അഞ്ച് പ്ലാന്റുകളിലായിട്ടാണ് ഈ നാല് മോഡലുകൾ നിർമിക്കുക. എന്നാൽ ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നതിനെതിരേ നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ട്രംപിന്റെ എതിർപ്പുകളെ മറികടന്ന് ഇന്ത്യയിലെ ഐഫോൺ നിർമാണവുമായി മുന്നോട്ട് പോകാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
ഐഫോൺ നിർമാണത്തിനായി മുൻ വർഷങ്ങളിൽ പ്രധാനമായും ചൈനയെ ആണ് ആപ്പിൾ ആശ്രയിച്ചിരുന്നത്. ചൈനയ്ക്ക് വെളിയിൽ ഐഫോൺ നിർമാണത്തിന് അനുയോജ്യമായ രാജ്യങ്ങളിലൊന്നായി ആപ്പിൾ കണ്ടെത്തിയത് ഇന്ത്യയെയാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ ഐഫോൺ ഉത്പാദനം പടിപടിയായി കമ്പനി വർധിപ്പിച്ചിരുന്നു . എന്നാൽ ഇതാദ്യമായാണ് ഐഫോൺ സീരീസിലെ നാല് മോഡലുകളും ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ തയാറെടുക്കുന്നത്. ഇന്ത്യയിൽ ഇതിനകം തന്നെ ഐഫോൺ നിർമാണം മൂന്ന് കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.
ഇപ്പോൾ പുതിയതായി രണ്ടിടത്തുകൂടി ഐഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു എന്ന സൂചനകൾ ഉണ്ട്. പുതിയ രണ്ട് ഐഫോൺ ഫാക്ടറികളിൽ ഒന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും മറ്റൊന്ന് ബാംഗ്ലൂർ വിമാനത്താവളത്തിനടുത്തുള്ള ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമാണ്.
















