രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്നത് കോൺഗ്രസ് തീരുമാനിക്കണം എന്നും സ്ത്രീ വിഷയങ്ങളോട് കോൺഗ്രസ് പാർട്ടിയും അതിൻറെ നേതാക്കളും കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഒന്നരവർഷം മുമ്പ് പെൺകുട്ടി പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിരുന്നു. എന്നിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. അതിനുശേഷം ആണ് ഉയർന്ന പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത് എന്നുകൂടി യുവതി പറഞ്ഞു. എന്നാൽ അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുത്തി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.എന്നാൽ മറുഭാഗം പറയുന്നത് അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്. ശരിയായ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജനപ്രതിനിധി പാർട്ടി സ്ഥാനം മാത്രം ഒഴിഞ്ഞാൽ മതിയോ എന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ഗൗരവകരമായ പരിശോധന കോൺഗ്രസ് നടത്തണം. ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും സാധിക്കില്ല. എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്നത് കോൺഗ്രസ് തീരുമാനിക്കണം. പുറത്തുവന്ന ഓഡിയോ തെളിവായി തന്നെ സമൂഹത്തിൽ നിലനിൽക്കുന്നു. എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം വിവിധ കോണിൽ നിന്നായി ഉയർന്നു കഴിഞ്ഞു എന്നും അദ്ദേഹം വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കൃത്യമായ തെളിവുകളാണ് പ്രതിപക്ഷനേതാവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. അതിലെ കൃത്യമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ല. തെളിവുകൾ നൽകിയിട്ടു പോലും പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ല. കേരളത്തിലും കൃത്യമായ ജാഗ്രത പുലർത്തണം എന്നും അദ്ദേഹം നിർദേശിച്ചു.
















