ഷാർജ: ഷാർജ അൽ ജദയിൽ പുതിയ ഖുർആൻ പള്ളി ഉദ്ഘാടനം ചെയ്തു. 3,000 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാനുള്ള സൗകര്യം ഈ പള്ളിയിലുണ്ട്. ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഖുർആൻ പള്ളി. ഉദ്ഘാടന ചടങ്ങിൽ ഇസ് ലാമിക കാര്യ വകുപ്പ് ചെയർമാൻ അബ്ദുല്ല ഖലീഫ അൽ സുബൂസി, ഷാർജ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ യാക്കൂബ് അൽ മൻസൂരി, തിലാൽ പ്രോപ്പർട്ടീസ് ജനറൽ മാനേജർ ഖലീഫ അൽ ഷൈബാനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
6,388 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പള്ളിയുടെ അകത്ത് തൂണുകളില്ലാത്തതിനാൽ തടസ്സങ്ങളില്ലാതെ പ്രാർഥിക്കാൻ സാധിക്കും. ഉദ്ഘാടന ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരിയും അറദ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പള്ളിയിൽ ളുഹർ നമസ്കാരം നിർവഹിച്ചു.
ഇതിൽ 1,600 പേർക്ക് പ്രധാന പ്രാർഥനാ സ്ഥലത്തും 1,000 പേർക്ക് മുറ്റത്തും വനിതാ വിഭാഗത്തിൽ 400 പേർക്കും നമസ്കരിക്കാൻ സാധിക്കും. പള്ളിക്ക് ആകർഷകമായ വൃത്താകൃതിയിലുള്ള താഴികക്കുടവും 39 മീറ്റർ ഉയരമുള്ള മിനാരവുമുണ്ട്. ലളിതമായ രൂപകൽപനയും മനോഹരമായ അറബിക് കാലിഗ്രാഫിയും ചേർന്ന പുറംഭാഗം വാസ്തുവിദ്യയുടെ സൗന്ദര്യം ജ്വലിപ്പിക്കുന്നു ആധുനിക ഇസ് ലാമിക രൂപകൽപനയിലുള്ള ഈ പള്ളിയിൽ ധ്യാനിക്കാനുള്ള പ്രത്യേക മുറികൾ, ഇമാമിനും മുഅദ്ദിനും താമസിക്കാനുള്ള സൗകര്യങ്ങൾ, വുദു ചെയ്യാനുള്ള മുറികൾ, ശുചിമുറികൾ എന്നിവയുമുണ്ട്.
മത പണ്ഡിതനായ സാലിം അൽ ദൗബി പള്ളികളുടെ പ്രാധാന്യത്തെക്കുറിച്ചും കൂട്ടായി നമസ്കരിക്കുന്നത് വിശ്വാസികൾക്ക് നൽകുന്ന ആത്മീയ ഉണർവിനെക്കുറിച്ചും സംസാരിച്ചു. അൽജദയിലെ ആദ്യത്തെ പള്ളിയാണ് ഖുർആൻ പള്ളി. ഇവിടെ രണ്ട് പള്ളികൾ കൂടി നിർമിക്കാൻ അറദയ്ക്ക് പദ്ധതിയുണ്ട്. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും പള്ളികൾ സ്ഥാപിക്കാനുള്ള ഷാർജയുടെ ലക്ഷ്യത്തിന് ഈ നീക്കം കൂടുതൽ പിന്തുണ നൽകും.
















