സൗദി അറേബ്യയിൽ അരി വില ഏകദേശം 20 ശതമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ നിന്നുളള അരിയുടെ വരവ് വർധിച്ചതും കൂടുതൽ ഇനങ്ങൾ വിപണിയിലെത്തിയതുമാണ് കാരണം. വിലയിൽ ഇനിയും കുറവു വരുമെന്നാണ് ഇറക്കുമതി രംഗത്തുള്ളവരുടെ കണക്ക് കൂട്ടൽ.
2023 അവസാനത്തിൽ വൻ ഉയർച്ചയാണ് അരിവിലയിലുണ്ടായത്. പ്രാദേശിക വിപണിയിൽ വിലയുയരാതിരിക്കാൻ ഇന്ത്യ കയറ്റുമതി നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രധാന കാരണം. നിലവിൽ വിലക്കുകളൊന്നുമില്ല.
ഇതോടെ അരിവില ഇരുപത് ശതമാനത്തോളം കുറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ പ്രാദേശിക ഇനങ്ങളും തായ്ലാന്റ് ഇനങ്ങളും വിപണിയിലെത്തും.
ഇതോടെ വിലയിൽ വീണ്ടും കുറവ് അനുഭവപ്പെടുമെന്നും ഇറക്കുമതി-കയറ്റുമതി രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യക്കാരാണ് സാധാരണ അരിയുടെ പ്രധാന ഉപഭോക്താക്കൾ.
















