കണ്ണൂർ: ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെ പെട്രോളൊഴിച്ച് തീകൊളുത്തി (31) കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് പെരുവളത്തുപറമ്പ് കൂട്ടാവ് പട്ടേരി ഹൗസിൽ ജിജേഷ് (40) മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ജിജേഷ്.
ജിജേഷിന്റെ ആക്രമണത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് പ്രവീണ മരിച്ചത്. കഴിഞ്ഞ 20 നാണ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയാണ് ജിജേഷ് തീ കൊളുത്തിയത്. സുഹൃത്തുക്കളായിരുന്നു ജിജേഷും പ്രവീണയും. പ്രവീണയ്ക്ക് പുറമെ ഭർത്താവിന്റെ അച്ഛനായിരുന്നു ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുടിക്കാൻ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല.
അടുക്കളയ്ക്ക് സമീപം സംസാരിച്ചിരിക്കെയാണ് ജിജേഷ് യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ആത്മഹത്യയ്ക്കും ജിജേഷ് ശ്രമിച്ചു.വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ അടുത്ത ദിവസം പുലർച്ചെ മരിച്ചു. സംസ്കാരം ഇരിക്കൂർ പൊതുശ്മശാനത്തിൽ നടന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
















