തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും പരാതിക്കാരായ സ്ത്രീകളെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തു.
കോഴിയെ ഉപയോഗിച്ച് മാർച്ച് നടത്തുന്നവർ കോഴിഫാം നടത്തുന്നവരാണ്. രാഹുൽ രാജിവെച്ചതോ വെപ്പിച്ചതോ എന്ന ചോദ്യത്തിന് അത് സാങ്കേതികം മാത്രം എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവ് നൽകിയത്. രാഹുലിന് എതിരെ നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന് ചോദ്യത്തിന് ആരോപണ വിധേയർ എത്രപേർ രാജി വെച്ചിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് മറുചോദ്യമുന്നയിച്ചു.
















