ടിക് ടോക് നിരോധനം നീക്കിയോ എന്ന അഭ്യൂഹങ്ങൾക്കിടെ, വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്രം രംഗത്തെത്തി. രാജ്യത്ത് ചൈനീസ് സോഷ്യൽമീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ടിക് ടോക്കിനെ അൺബ്ലോക്ക് ചെയ്യാനുള്ള ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും ടിക് ടോക് നിരോധനം നീക്കിയെന്ന തരത്തിൽ പുറത്തുവരുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ടിക് ടോക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നത്. അതേസമയം ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വീഡിയോകൾ കാണാനോ കഴിഞ്ഞില്ല.
ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല. ഇന്റർനെറ്റ് സേവന ദാതാക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ചിലർക്ക് എങ്ങനെ ആക്സസ് ചെയ്യാനായെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ അലി എക്സ്പ്രസ്സും ലഭ്യമായിരുന്നു.
2020-ലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്നാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. എന്നാൽ, നിലവിൽ ഇന്ത്യയും ചൈനയും സഹകരണത്തിനുള്ള പാതകൾ തേടുകയാണ്.
കഴിഞ്ഞയാഴ്ച ചൈനീസ് വിദേശ കാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. അമേരിക്കയുടെ അമിത തീരുവ നയത്തിനെ തുടർന്നാണ് ഇന്ത്യയും ചൈനയും വീണ്ടും അടുത്തത്.
















