പാലക്കാട്: മുതലമടയിൽ ആദിവാസിയെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പൊലീസിന്റെ പിടിയിലായത്. റിസോർട്ട് നടത്തിപ്പുകാരനായ ഇവരുടെ മകൻ പ്രഭു ഒളിവിലാണ്. മർദ്ദനമേറ്റ വെള്ളയപ്പൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് മുതലമടയിലെ റിസോർട്ടിൽ ജീവനക്കാരനായ വെള്ളയപ്പൻ എന്ന 54 കാരനെ മുറിയിൽ പൂട്ടിയിട്ടത്. അനുമതിയില്ലാതെ ബിയർ എടുത്തു കുടിച്ചു എന്ന് ആരോപിച്ചായിരുന്നു രംഗനായകിയും അവരുടെ മകനും മുറിയിൽ പൂട്ടിയിട്ടതും മർദിച്ചതും എന്ന് വെള്ളയപ്പൻ മൊഴി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ മുറി പൊളിച്ചാണ് പുറത്തെത്തിച്ചത്. സംഭവം പുറത്തിറയിച്ച ആളെയും കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മുഖ്യ പ്രതിയായ പ്രഭുവിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
















