ബിഹാർ: രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര എട്ടാം ദിവസത്തിലേക്ക്. പൂർണിയിൽ നിന്ന് അരാരിയയിലേക്കാണ് ഇന്നത്തെ യാത്ര. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. മറ്റന്നാൾ മുതൽ യാത്ര കൂടുതൽ ശക്‌തമാക്കാനാണ് ഇന്ത്യാ മുന്നണി തീരുമാനം. ഓഗസ്റ്റ് 26 മുതൽ രണ്ട് ദിവസം പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും.
സെപ്റ്റംബർ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഈ മാസം 27 മുതൽ യാത്രയിൽ പങ്കെടുക്കും. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ മേൽനോട്ടത്തിൽ നടന്ന വൻ വോട്ടുകൊള്ളയ്ക്കും വോട്ടർ പട്ടിക പരിഷ്ക്കരണത്തിനും എതിരെ നടത്തുന്ന പ്രതിഷേധ യാത്രക്ക് വമ്പൻ ജനപിന്തുണയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്.
















