ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണ് പങ്കെടുക്കാത്തതെന്ന് അറിയിച്ചു.പകരം തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രിയും ഐ ടി മന്ത്രിയും പങ്കെടുക്കും. അതേസമയം ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്തുവന്നു.മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തടയുമെന്ന് പറയുന്ന ബിജെപി വിഡ്ഢികളുടെ പാർട്ടിയാണ്. പിന്നോക്ക ജാതിക്കാരെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഡിഎംകെ ആണെന്നും ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു.അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.
















