താമരശ്ശേരി ചുരത്തിലുണ്ടായ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും നടത്തും. ചുരത്തിൽ സ്‌റ്റെബിലിറ്റി ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.
രാവിലെ ഏഴ് മണിമുതൽ ബാക്കിയുള്ള മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു. 75 മീറ്റർ ഉയരത്തിൽ നിന്നാണ് പാറകൾ കുത്തിയൊലിച്ച് എത്തിയത്. ഇന്നലെ രാത്രിയിൽ തന്നെ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് ചുരത്തിൽ മണ്ണിടിച്ചിലുണ്ടായത്. ചുരം വ്യൂപോയിന്റിന് സമീപം കല്ലും മരങ്ങളും പൂർണമായി റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
















