ഓണക്കാലമായി…ലോകത്തെവിടെയാണെങ്കിലും മലയാളിൾ ഓണാഘോഷം മുടക്കാറില്ല. ഓണമാകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടി എത്തും കൂടെ ഓണപ്പാട്ടുകളും… ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടുത്തോളം ഓണപ്പാട്ടില്ലാതെ ഓണം പൂർണ്ണമാകില്ല.
മാവേലി നാടു വാണീടും കാലം….
മാനുഷരെല്ലാരുമൊന്നുപോലെ….
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും…
ഈ പാട്ട് എന്നും നമ്മളെ ഓണക്കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോകും. പ്രസിദ്ധമായ ഓണപ്പാട്ടിന്റെ രചയിതാവ് ആര് എന്നതിൽ തര്‍ക്കം ഇപ്പോഴും ഉയരുന്നുണ്ട്. സാമൂഹ്യ പരിഷ്കര്‍ത്താവും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായ സഹോദരൻ അയ്യപ്പനാണ് ഈ പാട്ട് എഴുതിയത് എന്ന വാദത്തിനാണ് ശക്തിയുള്ളത്. എന്നാല്‍, സഹോദരന്‍ അയ്യപ്പനും മുന്‍പേ ഈ പാട്ട് ഉണ്ടായിരുന്നുവെന്ന വാദവുമുണ്ട്. 1983 ല്‍ പുറത്തിറങ്ങിയ മഹാബലി എന്ന ചിത്രത്തില്‍ ഈഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം കെ അര്‍ജുനന്‍ സംഗീതം നല്‍കി പി ലീല ആലപിച്ചിരിക്കുന്നു.
പൂവിളി പൂവിളി പൊന്നോണമായി.. (വിഷുക്കണി-1977, ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി) ഓണപ്പൂവേ… ഓമല്‍പൂവേ…( ഈ ഗാനം മറക്കുമോ- 1978, ഓ എന്‍ വി കുറുപ്പ്, സലില്‍ ചൗധരി) ‘പൊന്നിന്‍ ചിങ്ങത്തേരു വന്നു…( ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ശ്രീകുമാരന്‍ തമ്പിയും ദക്ഷിണാമൂര്‍ത്തി) കണ്ണാന്തളി മുറ്റം…(ഞാനൊന്ന് പറയട്ടെ, മുല്ലനേഴി, രാഘവന്‍ മാസ്റ്റര്‍) മാവേലി തമ്പുരാന്‍..(അഷ്ടബന്ധം – ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എ ടി ഉമ്മര്‍) വേമ്പനാട്ട് കായലിന്ന്…(രണ്ടുലോകം – യൂസഫലി കേച്ചേരി, ദേവരാജന്‍) തുടങ്ങിയവയൊക്കെ ഓണപ്പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ…
തിരുമേനിയെഴുന്നെള്ളും സമയമായി
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….’
പ്രശസ്ത ഗായിക വാണിജയറാം ആലപിച്ച ഈ ഗാനമില്ലാതെ ഒരു ഓണവും 1975നു ശേഷം കടന്നു പോയിട്ടില്ല ആ വര്‍ഷം ഇറങ്ങിയ തിരുവോണം എന്ന സിനിമയിലാണ് ഓണത്തെക്കുറിച്ചുള്ള മനോഹര കല്പനകളടങ്ങിയ ഈ ഗാനം ഉണ്ടായിരുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം കെ അര്‍ജ്ജുനന്‍ പകര്‍ന്ന ഈണം നാലരപതിറ്റാണ്ടിനു ശേഷവും ഓണക്കാലങ്ങളിലെ ട്രെൻഡിങ് പാട്ടാണ്. അത് പോലെതന്നെ ജെറി അമല്‍ദേവ് ഓഎന്‍വി കൂട്ടുകെട്ടിലൊരുങ്ങിയ ‘അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി ( പുന്നാരം ചൊല്ലി ചൊല്ലി) പൂവേണം പൂപ്പട വേണം ( മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഓഎന്‍ വി , ജോണ്‍സണ്‍) എന്നിഗാനങ്ങളുെ വലിയ ജനപ്രീതി നേടി.
‘തിരുവാവണി രാവ്… മനസ്സാകെ നിലാവ്…(ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മനു മഞ്ജിത്, ഷാന്‍ റഹ്‌മാന്‍) എന്ന ഗാനമാണ് വർഷങ്ങൾക്കിപ്പുറം ഓണത്തിന്റെ നറുമണം സമ്മാനിച്ച പാട്ട് . പുതിയ തലമുറയുടെ ഓണപ്പാട്ടില്‍ ഇപ്പോഴും ഹിറ്റാണ് ഈ പാട്ട്. ‘ബോംബെ മാർച്ച് 12’ എന്ന ചിത്രത്തിലെ ‘ഓണവെയിൽ ഓളങ്ങളിൽ’ എന്ന ഗാവും പുതു തലമുറയ്ക്ക് കിട്ടിയ ഓണ മധുരമാണ്. വരികളിലും ദൃശ്യങ്ങളിലുമുണ്ട് ഓണം. ഓണക്കളികളും പൂക്കളവും ഒക്കെയായി ഓണത്തിൻ്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഗാനത്തിൻ്റെ അവതരണവും. സൗഹൃദവും ഒരുമയുമെല്ലാം ഗാനത്തിന് കൂടുതൽ മനോഹാരിത സമ്മാനിക്കുന്നുണ്ട്.
‘സാഹസം’ എന്ന ചിത്രത്തിലെ ‘ഏത് മൂഡ് ഓണം മൂഡ്’ എന്ന ആഘോഷഗാനമാണ് ഇത്തവണ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഓരോ വരിയിലും ഓണക്കാലത്തിന്റെ പൊളി മൂഡ് പകർത്തുന്ന ഈ ഫാസ്റ്റ് നമ്പർ ഇതിനകം ഈ വർഷത്തെ ഓണം റീലുകൾ തൂക്കിക്കഴിഞ്ഞു. ഫെജോ, ഹിംന ഹിലാരി, ഹിനിത ഹിലാരി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്.
അതേസമയം സൂപ്പർമാൻ’ എന്ന സിനിമയിലെ ‘ഓണത്തുമ്പീ പാടൂ…‘ എന്ന ഗാനത്തിന് പ്രത്യേകതകൾ ഏറെയാണ്. നായകൻ്റെ കുടുംബത്തിൻ്റെ ഓണം കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനം ആനന്ദമല്ല, നൊമ്പരമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വരികളിലെ വിരഹവും കഥാപശ്ചാത്തലത്തെക്കുറിച്ച് അറിയുമ്പോഴുണ്ടാകുന്ന വേദനയും ഗാനത്തെ മൂകമാക്കുന്നുണ്ട്.ഗാനത്തിന് ഈണം നൽകിയത് എസ്. പി. വെങ്കിടേഷാണ്. യേശുദാസ് ആലപിച്ച ഈ ഗാനത്തിൻ്റെ വരികൾ എസ്. രമേശൻ നായരുടേതായിരുന്നു.
ഓണമെന്നാൽ ആഘോഷമാണ്, അതിന് മാറ്റുകൂട്ടുന്നത് പലപ്പോഴും കാതിന് ഇമ്പമേറുന്ന പാട്ടുകളും. പൂക്കളം ഇടുമ്പോഴും കസവുടുത്ത് വരുമ്പോഴും ഓണക്കളികളിൽ ഏർപ്പെടുമ്പോഴുമെല്ലാം പശ്ചാത്തലത്തിൽ ഓണപ്പാട്ട് കേൾക്കുമ്പോൾ രസം അതൊന്ന് വേറെതന്നെയാണ്.
















