തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് എതിരെയാണ് പരാതി നല്‍കിയത്. ഡോക്ടർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് ആവശ്യം. ചികിത്സ പിഴവിൽ സുമയ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സുമയ്യയുടെ നെഞ്ചില്‍ ഗെയ്ഡ് വയർ കിടക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ പിന്നീട് ശ്വാസതടസം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ഗൈഡ് വയർ ധമനികളോട് ഒട്ടിയിരിക്കുന്നതായികണ്ടെത്തി. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
















