ഡൽഹി: ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ മൂന്ന് യുവാക്കൾ ചേർന്ന് തല്ലിക്കൊന്നു. യോഗേന്ദ്ര സിംഗ് (35) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രസാദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി കൽക്കാജിയിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ക്ഷേത്ര ജീവനക്കാരൻ നിലത്ത് കിടക്കുന്നതും മൂന്ന് പേർ വടികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതും കാണാം. ഓഗസ്റ്റ് 29 ന് വൈകുന്നേരം നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ പ്രതികൾ പ്രസാദം കഴിക്കാൻ ക്ഷേത്ര ജീവനക്കാരനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ വടികൾ ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിച്ചു. ആക്രമണത്തിനിടെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു.
ഉത്തർപ്രദേശിലെ ഹർദോയി നിവാസിയായ ഇയാൾ 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആക്രമണത്തെത്തുടർന്ന് സിംഗിനെ ഉടൻ തന്നെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. ദക്ഷിൺപുരി നിവാസിയും പ്രതിയുമായ 30 വയസ്സുള്ള അതുൽ പാണ്ഡെയെ സംഭവസ്ഥലത്ത് വെച്ച് തന്നെ ദൃക്‌സാക്ഷികൾ പിടികൂടി പൊലീസിന് കൈമാറി.
















