ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മരണം ഏഴ് ആയി. മഹോറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചെന്നു സംശയിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
രാവിലെ ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ രാജ്ഗഡ് പ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർ മരിച്ചു. രണ്ടു പേരെ കാണാതായി. മഹോറിലെ ബാദർ ഗ്രാമത്തിൽ കനത്ത മഴ പെയ്തതാണ് മണ്ണിടിച്ചിലിനു കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വീട്ടുടമയായ നസീർ അഹമ്മദ്, അദ്ദേഹത്തിന്റെ ഭാര്യ, അഞ്ച് കുട്ടികൾ എന്നിവരെയാണ് കാണാതായത്. ഇവർ മരിച്ചതായാണ് സംശയിക്കുന്നത്.
















