ശ്രീനഗർ: ഇന്ത്യയിലേക്ക് ഭീകരർക്ക് നുഴഞ്ഞുകയറുന്നതിന് സഹായം നൽകി വന്നിരുന്ന സമന്ദർ ചാച്ച എന്നറിയപ്പെടുന്ന ബാഗു ഖാനെയെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനകൾക്കിടയിൽ “ഹ്യൂമൻ ജിപിഎസ്” എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗുരെസിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഇയാളെ വധിച്ചത്.
ബാഗു ഖാൻ 1995 മുതൽ പാക് അധീന കശ്മീർ താവളമാക്കി ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്തുവരികയായിരുന്നു. നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ. നൗഷേര നാർ മേഖലയിൽ നുഴഞ്ഞുകയറുന്നതിനുള്ള ശ്രമത്തിനിടെ മറ്റൊരു ഭീകരനൊപ്പം വെടിയേറ്റ് മരിക്കുകയായിരുന്നു.
ഗുരെസ് സെക്ടറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ഇയാൾ സൗകര്യമൊരുക്കിയിരുന്നതായി സുരക്ഷാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. പ്രദേശത്തെ ദുർഘടമായ ഭൂപ്രദേശങ്ങളെയും രഹസ്യ വഴികളെയും കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നതിനാൽ മിക്ക നുഴഞ്ഞുകയറ്റ ശ്രമങ്ങളും വിജയംകണ്ടു. ഇതോടെയാണ് ഭീകരസംഘടനകൾക്കിടയിൽ ഇയാൾ ഹ്യൂമൻ ജിപിഎസ് എന്ന് അറിയപ്പെട്ടുതുടങ്ങിയത്.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുരെസിൽ നിന്നും മറ്റ് അയൽ മേഖലകളിൽ നിന്നും നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഭീകര സംഘടനകളെ ഇയാൾ സഹായിച്ചിരുന്നു. വർഷങ്ങളോളം സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഭീകരർക്ക് സഹായം ചെയ്തു. ബാഗു ഖാന്റെ മരണം ഈ പ്രദേശത്തെ ഭീകര സംഘടനകളുടെ ലോജിസ്റ്റിക്കൽ ശൃംഖലയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
















