കണ്ണൂർ: കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ചത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതോടെ വ്യക്തത വരുത്താമെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിര്‍മിക്കുന്ന സ്‌ഫോടക വസ്തുകള്‍ ആര്‍ക്കാണ് എത്തിച്ചു നല്‍കുന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.
മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് അനുപ് മാലിക്ക് എന്ന അനൂപ് കുമാറിനെ മംഗലാപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് നിന്ന് കണ്ണപുരം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കണ്ണപുരം കീഴറയിൽ വീട്ടിനുള്ളിൽ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുകളെന്ന് കണ്ടെത്തി.
പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം. അനൂപിന്റെ നിര്‍ദേശത്തിന് അനുസരിച്ച് സ്‌ഫോടക വസ്തുകള്‍ നിര്‍മിച്ചു എത്തിച്ചുനല്‍കുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തല്‍. അനൂപിനെതിരെ വിവിധ സ്റ്റേഷനുകളിലായി സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകള്‍ നിലവിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
















