തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈം ബ്രാഞ്ച് ഉടൻ ആരംഭിക്കും. 13 ഓളം പരാതികളാണ് ലഭിച്ചത്. എന്നാല്‍, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍, ഉള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം. ഇതിനുശേഷമാകും വെളിപ്പെടുത്തൽ നടത്തിയവരിൽ നിന്ന് വിവരങ്ങൾ തേടുക.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ല. രാഹുലില്‍ നിന്ന് മോശം അനുഭവം നേരിട്ട സ്ത്രീകള്‍ നിയമ നടപടികളുമായി സഹകരിക്കുക കൂടി വേണം. ഒരു യുവതിയെ ഗര്ഭഛിദ്രത്തിന് നിർബന്ധിച്ചതടക്കമുള്ള സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇവർക്ക് പരാതിയുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകുന്നതിനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. സ്ത്രീകളെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവിൽ കേസ് എടുത്തിട്ടുള്ളത്.
















