കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റിൽ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. 10 വയസ്സോളം പ്രായമുള്ള കൊമ്പനാണ് രാത്രി കിണറ്റിൽ വീണത്. അതേസമയം, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
എറണാകുളം ജില്ലയിൽ ഏറ്റവുമധികം കാട്ടാന ശല്യമുള്ള ഭാഗങ്ങളിലൊന്നാണ് കോട്ടപ്പടി. നിരവധി തവണ കാട്ടാനകൾ ഇത്തരത്തിൽ ഈ പ്രദേശത്ത് കിണറ്റിൽ വീണിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. .
നാട്ടുകാർ പ്രതിഷേധവുമായി രംഗതത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും മതിയായ നഷ്ടപരിഹാരം നൽകി കിണർ പഴയതുപോലെ ആക്കി കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. വനപാലകർ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിച്ച് ചർച്ചയിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തനാണ് ശ്രമം.
















