ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അതുല്യ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സതീഷ് മോശം ഭാഷയിൽ അതുല്യയോട് സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതുല്യയെ കൊല്ലുമെന്ന് സതീഷ് പറയുന്നതും പത്ത് വർഷമായി പീഡനം സഹിക്കുന്നുവെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നിന്നെ വിടില്ല. എന്റെ കൂടെ ജീവിക്കുകയാണെങ്കില്‍ ജീവിക്കും. അല്ലെങ്കില്‍ ഇതോടെ തീര്‍ന്നു. നീ ഷാര്‍ജയില്‍ പോകില്ല. നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങൂ. നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ഞാന്‍ ജയിലില്‍ പോകും – സതീഷ് പറയുന്നു.
പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
അതുല്യയുടെ കുടുംബമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദൃശ്യങ്ങൾ സമർപ്പിച്ചത്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു.
കഴിഞ്ഞ മാസം 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു. ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനിയറാണ് സതീഷ് ശങ്കർ.
















