കൊളത്തൂരിലെ സോമനാഥസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പാട്ടത്തിനെടുത്ത ഭൂമിയിൽ കപാലീശ്വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിടം നിർമിക്കുന്നതിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി (Supreme Court) തള്ളി. 25 വര്‍ഷത്തേക്കാണ് കോളേജ് ക്ഷേത്രഭൂമി പാട്ടത്തിനെടുത്തത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും നന്ദി അറിയിക്കുന്നതായും ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് (എച്ച്ആര്‍ & സിഇ) മന്ത്രി പി.കെ. ശേഖർ ബാബു പറഞ്ഞു.
ടി.ആര്‍. രമേശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എച്ച്ആര്‍ ആന്‍ഡ് സിഇ ടെമ്പിള്‍ വഴി കോളേജ് നടത്തുന്നതില്‍ തെറ്റില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതി ജഡ്ജിമാരായ വിക്രനാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
2026 ജനുവരി ആകുമ്പോഴേക്കും സംസ്ഥാനത്തെ 4000 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വെള്ളിയാഴ്ച വരെ 3503 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പത്രസമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി അറിയിച്ചു. “ഇത് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന്റെ ചരിത്രത്തിലെ ഒരു വലിയ നേട്ടമാണ്. 2026 ജനുവരിയാകുമ്പോഴേക്കും 4000 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കും. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ക്ഷേത്രങ്ങള്‍ പുനഃരുദ്ധാരണം നടത്തി പ്രതിഷ്ഠിച്ചതായും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















