തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ മൊഴിയെടുപ്പ് തുടർന്ന് ക്രൈം ബ്രാഞ്ച്. പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളുരുവിലേക്കും നീങ്ങും. രണ്ട് യുവതികൾ ഗർഭഛിദ്രത്തിന് വിധേയരായതായി അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയത് ബംഗളൂരുവിൽവച്ചാണ്. ഇത് സ്ഥിരീകരിക്കാൻ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും. ഗർഭഛിദ്രം നടത്തിയ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ചിട്ടുണ്ട്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് നീക്കം. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.
















