ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നു. പ്രളയ മുന്നറിയിപ്പിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. നദികൾ കരകവിഞ്ഞു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകൾ പൂട്ടി. 1988നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന പഞ്ചാബിൽ, സത്‌ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞു. സ്ഥിതി അപകടകരമായി തുടർന്നു. ഇതിനകം 29 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കത്തിൽ പന്ത്രണ്ട് ജില്ലകൾ ദുരിതത്തിലായി.
മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഹിമാചൽപ്രദേശിൽ 3 ദേശീയപാതകൾ ഉൾപ്പെടെ 800 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഴക്കെടുതിയിൽ 16 മരണം റിപ്പോർട്ട് ചെയ്തു. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
















